Friday, 20 March 2015

പ്രിയപ്പെട്ട സോഫിക്ക്...
**********************
[ദീപു കിഴുത്താനി]

പ്രിയപ്പെട്ട സോഫിക്ക്,
നിനക്കു സുഖമെന്നു വിശ്വസിക്കുന്നു, കർത്താവിന്റെ അനുഗ്രഹത്താൽ ഇവിടെ എല്ലാവർക്കും സുഖം തന്നെ..
നീയയച്ച കത്ത് ഇന്നലെയാണു കയ്യിൽ കിട്ടിയത്, ജയേട്ടന്റെ ഒപ്പം  കറക്കമായിരുന്നു ഒരാഴ്ച..
ജെനുവിനു വെക്കേഷനല്ലേ, പരീക്ഷ തുടങ്ങുന്നതിനു മുമ്പേ അവൻ അപ്പച്ചനോട് പറഞ്ഞു വച്ചിരുന്നതാ..
വെക്കേഷനായപ്പോ ജയേട്ടനു ചെവിതല കോടുത്തില്ല, ഒടുവിൽ ലീവെഴുതിക്കൊടുത്തിട്ട് ഞങ്ങൾ
ചെറുതായൊന്നു നാടു ചുറ്റി...
നീ കണ്ടിട്ടില്ലല്ലോ ജെനുവിനെ?
അടുത്ത അടുത്ത കൊല്ലം ആറിലേക്കാണ്‌, ഏകദേശം എന്റെ തോളൊപ്പമായി. മഹാ വികൃതിയാണ്‌..
എന്ത് പെട്ടെന്നാ പിള്ളേർ വളരുന്നേ അല്ലേ? എന്റെ സാരിത്തുമ്പിൽ തൂങ്ങി നടന്നിരുന്ന പയ്യനാ..
ഇപ്പോ എന്നോളമായി.. ഓർക്കുമ്പോ സന്തോഷാണ്‌, ചിലപ്പോ പേടിയും തോന്നും,
എന്തു പെട്ടെന്നാ കാലം കടന്നു പോകുന്നത്.

ഇന്നലെ നിന്റെ കത്ത് വരാന്തയിൽ കിടക്കുന്നത് കണ്ടപ്പോ ശരിക്കും മനസ്സ് തേങ്ങിപ്പോയി,
സോഫീ നിനക്കറിയുമോ പന്ത്രണ്ടു വർഷങ്ങൾ കഴിയുന്നു എന്നെ തേടി ഒരു കത്ത് വന്നിട്ട്..
നീ ഓർക്കുന്നുണ്ടോ, മഠത്തിൽ മദറിന്റെ മേശപ്പുറത്ത് വിരുന്നെത്തിയിരുന്ന കത്തുകൾ നമ്മെ നോക്കി ചിരി തൂകിയിരുന്ന കാലം..
വാത്സല്യത്തിന്റെ കുളിരും പേറി വിരുന്നെത്തിയിരുന്ന അമ്മച്ചിയുടെ കത്തുകൾ, സ്നേഹത്തിന്റെ ചൂടും കണ്ണീരിന്റെ നനവുമുണ്ടായിരുന്നവർ..
കാലമേറെ കൂടുമ്പോൾ അപൂർവ്വമായെത്താറുള്ള ആ കൂട്ടുകാരൻ നിന്നെ തേടി ഇപ്പോഴും വരാറുണ്ടോ?
അപ്പന്റെ കാർക്കശ്യം നിറഞ്ഞ ഉപദേശങ്ങളും കുഞ്ഞാങ്ങളയുടെ പരിഭവങ്ങളും പേറി മദറിന്റെ മേശപ്പുറത്ത് അവൻ ചിരിക്കാറുണ്ടോ?
ഉണ്ടാവും അല്ലേ, എത്ര പറഞ്ഞാലും കുടുംബത്തിന്റെ സ്നേഹം അതൊരു
മരുപ്പച്ച തന്നെയാണു സോഫീ, കഠിനമായ ഈ മരുഭൂമിയിൽ കുളിരേകുന്നൊരിടം..
അമ്മച്ചിയെ കണ്ടിട്ട് നാളുകളേറെയാവുന്നു. പാവമായിരുന്നു അമ്മച്ചി എന്നോട് ക്ഷമിച്ചിട്ടുണ്ടാകണം,
പാവം അപ്പന്റെ ശാഠ്യം അമ്മച്ചിയേയും വിലക്കിയിട്ടുണ്ടാവണം. കുടുംബത്തിന്റെ മാനം കെടുത്തിയവളോട് ക്ഷമിക്കാൻ ഇനിയും അപ്പനു കഴിഞ്ഞിട്ടില്ലെന്നു തോന്നുന്നു. അല്ലെങ്കിൽ അമ്മച്ചീടെ പുന്നാര ലീനമോൾക്ക് അമ്മച്ചി കത്തുകളയച്ചേനെ.
ജെനുക്കുട്ടനെ കാണാൻ സഞ്ചി നിറയെ പലഹാരങ്ങളുമായി അവന്റെ വല്യമ്മച്ചി വിരുന്നു വന്നേനെ.
ഇന്നാണു നിന്റെ കത്ത് ശരിക്കൊന്നു വായിക്കാൻ പറ്റിയത്, ഒരാഴ്ച്ചത്തെ യാത്രയുടെ ക്ഷീണം
ശരിക്കും അലട്ടിയിരുന്നു. ജയേട്ടനും ജെനുക്കുട്ടനും ഇപ്പോഴും ഉറങ്ങുകയാണ്‌..
അവരുടെ സ്നേഹം കാണുമ്പോ ഞാനെന്റെ അപ്പനെ ഓർക്കും,
ഞാൻ അപ്പന്റെ മുഖത്ത് നോക്കാൻ പോലും ഭയന്നിരുന്നു..
മഠത്തിൽ ചേർക്കാൻ പോവുകയാണെന്നു പറഞ്ഞപ്പോഴും മറുത്തൊന്നും പറയാൻ
നാവു പൊന്തിയില്ല, മുഖത്തേക്ക് നോക്കാൻ പോലുമായില്ല.. ദാരിദ്ര്യത്തിൽ നിന്നെങ്കിലും രക്ഷ കിട്ടുമല്ലോ എന്നു മാത്രമേ ഓർത്തുള്ളൂ..
എന്റെ സ്വപ്നങ്ങളെ ബലിക്കല്ലിലെറിഞ്ഞുടച്ച് പുറപ്പെടാനൊരുങ്ങി നിന്നു..
മഠത്തിലേക്ക് പുറപ്പെടും നേരം ഞാൻ കരഞ്ഞു പോയത് ചിരി തൂകുന്ന കുഞ്ഞാങ്ങളയുടെ മുഖം കണ്ടപ്പോൾ മാത്രമായിരുന്നു..
എന്നേക്കാളും ഇളയതായി പതിനൊന്നാമനായി അവൻ വന്നിട്ട് രണ്ടു കൊല്ലം മാത്രമെ ആയിരുന്നുള്ളൂ,
എനിക്കവനെ ലാളിച്ച് കൊതി തീർന്നിനിരുന്നില്ല സോഫീ..
അവനിപ്പൊ മുതിർന്നു കാണണം, ഇപ്പോഴും മനസ്സിലോടിയെത്തുന്നു ആ കുഞ്ഞു മുഖം..

നീയവിടെ മഠത്തിന്റെ വക കോളേജിൽ ജോലി ചെയ്യുന്നു എന്നറിഞ്ഞതിൽ
സന്തോഷം.. മഠത്തിലെ വീർപ്പുമുട്ടലുകളിൽ നിന്നും അത് നിനക്കൊരു മോചനം ആയിരിക്കുമല്ലോ..
നീയാഗ്രഹിച്ച സ്വാതന്ത്ര്യം ഒരു പരിധി വരെയെങ്കിലും നിനക്കവിടെ ലഭിച്ചേക്കുന്നുണ്ടാവും അല്ലേ..
ഇത്ര നാളിനപ്പുറം ഒരു നാലുവരിയെഴുതുവാനാണോ നീയിത്ര മടിച്ചത്?
ഓരോ കത്തയക്കുമ്പോഴും മനസ്സിലോർക്കും ഇതിനെങ്കിലും മറുപടി വരും, നീണ്ട പന്ത്രണ്ടു
വർഷങ്ങൾ, നിനക്കെങ്ങിനെ എന്നെ  അവഗണിക്കാൻ കഴിഞ്ഞു സോഫീ?
നിന്റെ ലീനയെ നിനക്കെങ്ങിനെ?
വിപ്ലവകാരിയുടെ മനസ്സുമായി സന്യാസിനിയുടെ കുപ്പായത്തിൽ ആ കാരാഗൃഹത്തിൽ...
നിന്നെ എനിക്കങ്ങനെ സങ്കല്പ്പിക്കാൻ പോലുമാകുന്നില്ലല്ലോ കുട്ടീ..
സ്വാതന്ത്ര്യം മോഹിച്ച പറവകളായിരുന്നില്ലേ നാം,
ബന്ധനങ്ങൾ തകർത്തെറിഞ്ഞ് സ്വാതന്ത്ര്യത്തിന്റെ ചില്ലയിൽ ചേക്കേറുന്ന സ്വപങ്ങളായിരുന്നില്ലേ,
ആ ഇരുണ്ട മുറിയിൽ നമുക്ക് കൂട്ടിനുണ്ടായിരുന്നത്..
എന്നിട്ടും നിനക്കെങ്ങിനെ?
മറ്റാരുടെയോ കൈകളാൽ രചിക്കപ്പെട്ട തിരക്കഥയായിരുന്നു ജീവിതം,
വിശ്വാസത്തിന്റെ ഹോമകുണ്ഡത്തിൽ ഹോമിക്കപ്പെട്ടത് നമ്മുടെ സ്വപ്നങ്ങളായിരുന്നു..
ഇന്നേറെയെല്ലാം ജയേട്ടനിലൂടെ വീണ്ടുകിട്ടിയെനിക്കെങ്കിലും,
നീ കൂടെയില്ലാതെ അതൊരിക്കലും പൂർണ്ണമാവുന്നില്ല സോഫീ..
മഠത്തിലെ  ചെറിയ മുറിയിൽ, നാം നെയ്ത സ്വപ്നങ്ങൾക്കെല്ലാം ഒരേ നിറമായിരുന്നില്ലേ,
ഇരുണ്ട കുപ്പായം ധരിച്ച് നിറമുള്ള സ്വപ്നങ്ങൾ നെയ്തിരുന്നു നാം..
ചാരം മൂടിക്കിടന്നിരുന്ന എന്നിലെ മോഹങ്ങളെ ഊതി ജ്വലിപ്പിച്ച്ത് നീയായിരുന്നു,
അണയുകയായിരുന്ന കനലുകൾ ജ്വലിച്ചു, പൂർവാധികം ശോഭയോടെ..
വിലക്കപ്പെട്ട കനി നുകരുന്നതിലെ ആനന്ദം എന്നിലേക്കു പകർന്നത് നീയായിരുന്നു..
അന്നു നിന്റെ വാ തോരുകയില്ലായിരുന്നു
ആദത്തെ മോഹിപ്പിച്ച ഹവ്വയെക്കുറിച്ച്,
തറവാട്ടു വീടിനരികത്തെ ബലമുള്ള ശരീരവും മധുരമായാ  ശബ്ദവുമുള്ള മീശക്കാരനെക്കുറിച്ച്,
കളിക്കൂട്ടുകാരന്റെ ഉമ്മകളെക്കുറിച്ച്..
അങ്ങിനെ അങ്ങിനെ വിലക്കപ്പെട്ട എത്ര വിഷയങ്ങൾ ആ കൊച്ചു മുറിയിൽ ഒഴുകി നടന്നു..
ഈയിടക്കെപ്പോഴോ ജയേട്ടന്റെ കയ്യുകൾ എവിടെയോ പരതി നടന്നപ്പോഴും മനസ്സിലെത്തിയത് നീയായിരുന്നു..
ചില നേരങ്ങളിൽ നീയൊരു കിനാവള്ളിയാണെന്നു ജയേട്ടൻ പരാതി പറഞ്ഞു..
ഇരുട്ടു കട്ടപിടിച്ച കൂടുസ്സു മുറിയിൽ നാം സ്വർഗ്ഗം നെയ്തിരുന്നപ്പൊഴും നിനക്കങ്ങിനെ തോന്നിയിരുന്നോ സോഫീ?
ഈ ലീനയൊരു നീരാളിയാണെന്നു നിനക്കു തോന്നിയിരുന്നോ?
മൗനവ്രതത്തിന്റെ നാളുകളിൽ നാം മൗനം പാലിച്ചത് കർത്താവിനോടു മാത്രമായിരുന്നു അല്ലേ,
മദറിന്റെ ശാസനകൾ തടയണ തീർക്കുമ്പോഴൊഴികെ നമുക്കിടയിൽ വാക്കുകൾ പുഴ പോലെ ഒഴുകിയിരുന്നു..

നമ്മുടെ ആ നെല്ലി മരം ഇന്നും അവിടെയുണ്ടോ? അസ്വാതന്ത്ര്യത്തിന്റെ സായന്തനങ്ങളിൽ നമുക്കു കുളിരേകിയിരുന്നവൻ..
അടക്കിപ്പിടിച്ച വാക്കുകൾക്ക് കേഴ്വിക്കാരനായിരുന്നവൻ,
അവനിന്നും അവിടെയുണ്ടോ അതോ നിന്റെ മോഹങ്ങൾ പോലെ ഇല കരിഞ്ഞു വീണുവോ?
നമ്മുടെ ജീവിതത്തിലെ നാഴികക്കല്ലുകൾക്ക് സാക്ഷിയായിരുന്നവൻ..
ജയേട്ടനെ ഞാനാദ്യമായി കണ്ടത് അവന്റെ തണലിൽ ഇരിക്കുമ്പോഴായിരുന്നു..
കയ്യിൽ കുറേ കത്തുകളും, കക്ഷത്തിലൊരു കൊച്ചു ഡയറിയുമായി മഠത്തിന്റെ പടികൾ കയറിപ്പോയ ചെറുപ്പക്കാരൻ..
മഠത്തിന്റെ പടികളിറങ്ങി വന്ന സുമുഖനെ എന്റെ മനസ്സിലേക്ക് കൈപിടിച്ചു കേറ്റിയതും നീയായിരുന്നു..
വാടിയ നെല്ലിയിലകൾ നെറുകയിൽ വീണു കൊണ്ടിരുന്നിരുന്നു..
ദൈവഭയം മനസ്സിനെ നീറ്റിയപ്പോഴും പനിനീരായ് പെയ്തത് നിന്റെ വാക്കുകളായിരുന്നു..
“മർത്ത്യനു വേണ്ടി കുരിശേറിയ കരുണാമയൻ നിന്നെ ക്രൂശിക്കുമോ?
പോവുക ലീനാ, ഈ ബന്ധനം തകർത്ത് നിനക്ക് സ്വാതന്ത്ര്യത്തിന്റെ ലോകത്തേക്ക് പറക്കാം..
അല്ലെങ്കിൽ നീ കർത്താവിനോടും ഈ പരിപാവനമായ ഇടത്തോടും ചെയ്യുന്ന ഏറ്റവും വലിയ തെറ്റായിരിക്കുമത്..
ദൈവവിളി കൈക്കൊണ്ട് സർവ്വവുമർപ്പിച്ചരുടെ കൂട്ടത്തിൽ ചഞ്ചലമനസ്സുമായ് നില്ക്കുന്നതാണ്‌ ഈ ജീവിതത്തിൽ നാം ചെയ്യുന്ന ഏറ്റവും വലിയ പാപമായ്ത്തീരുക..
നിനക്കത് തിരുത്താൻ ഇതാണവസരം.
മറ്റാരോ എഴുതിയ ജീവിതത്തിന്റെ തിരക്കഥ മാറ്റിയെഴുതാനുള്ള അവസരം ..
ജയൻ നിന്നെ നല്ലവണ്ണം നോക്കും എന്നെനിക്കുറപ്പുണ്ട്..
ഇനിയൊരവസരത്തിൽ ഞാനും ഈ ബന്ധനങ്ങൾ പൊട്ടിച്ചെറിയും..
ഇത് നിന്റെ അവസരമാണ്‌, നഷ്ടപ്പെടുത്തരുത്”
നിന്റെ വാക്കുകൾ ഇന്നലെയെന്നോണാം എന്റെ ചെവികളിൽ മുഴങ്ങുന്നു ..
ഒടുവിൽ നിത്യവ്രത വാഗ്ദാനം ലംഘിച്ച് തിരുവസ്ത്രമുപേക്ഷിച്ചപ്പോഴും
അവനായിരുന്നു സാക്ഷി..
മങ്ങിയ നിലാവെട്ടത്തിൽ ഇലക്കൈകൾ നീട്ടി അവനെനിക്ക് യാത്രാമൊഴിയേകി..
ഞാൻ നിന്നോട് നന്ദിയുവളാണ്‌ സോഫീ..
നീയാണെനിക്ക് ജയേട്ടനെ തന്നത്, ജെനുക്കുട്ടനെ തന്നത്..
ഈ മനോഹരമായ ജീവിതം നിന്റെ ദാനമാണു സോഫീ..
നിന്റെ വാക്കുകളെല്ലാം സത്യമായി, പക്ഷേ നീയിന്നും ഒരു സന്യാസിനിയായി തുടരുന്നു എന്നുള്ളത് എന്നെ അത്ഭുതപ്പെടുത്തുന്നു...
ജീവിതത്തോട് എന്നേക്കാൾ അഭിനിവേശം ഉള്ളവളായിരുന്നു നീ..
എന്നിട്ടും..
മോഹവാഞ്ജകൾ നിറഞ്ഞ മനസ്സുമായി സന്യാസജീവിതം..
അസഹനീയം തന്നെ അല്ലേ സോഫീ..
നിന്നിലെ വിപ്ലവകാരി മരിച്ചുവോ?
നിന്നെ വന്നു കാണുവാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല സോഫീ, എന്റെ ജീവിതത്തിലെ ഇരുണ്ട കാലഘട്ടം ദ്യോതിപ്പിക്കുന്ന ആ ഇരുനിലക്കെട്ടിടത്തിലേക്ക് ഇനിയൊരു തിരിച്ചു വരവ്
അതെനിക്ക് ഓർക്കാൻ കൂടി വയ്യ..
മഠത്തിന്റെ വിലാസത്തിലയച്ചാൽ ഈ കത്ത് നിന്റെ കയ്യിൽ എത്തില്ല എന്നെനിക്കറിയാം..
പൊട്ടിച്ചു വായിക്കാത്ത ഒരു കത്തും മഠത്തിലെ അന്തേവാസികൾക്ക് പ്രാപ്യമല്ലല്ലോ..
വിലക്കുകളുടെ തെമ്മാടിക്കുഴിയിലേക്ക് ഈ കത്തു വലിച്ചെറിയപ്പെടുമെന്നറിയാം..
ഒരു അദ്ധ്യാപികക്കു വരുന്ന കത്തുകൾ പൊട്ടിച്ച് വായിക്കുവാൻ മാത്രം സാഹസത്തിനു കോളേജധികാരികൾ മുതിരാൻ വഴിയില്ല..
ഇനി എനിക്കെന്റെ പഴയ സോഫിയെ വേണം,
നമ്മുടെ സ്വപ്നങ്ങൾ തിരികെ വേണം,
ഒരു നീരാളിയേപ്പോലെ വീണ്ടും എനിക്കു നിന്നെ വരിഞ്ഞു മുറുക്കണം..
നീ വരില്ലേ സോഫീ, ബന്ധനങ്ങൾ തകർത്ത് ആ പഴയ സോഫിയായി..
നിനക്കായാണു ഞാൻ കാത്തിരിക്കുന്നത്..
നീ വരുന്ന നിമിഷത്തിനായ് മാത്രം..
സ്നേഹപൂർവ്വം നിന്റെ സ്വന്തം
                                                  ലീന...  
******************************************************

എന്താ മേരി സിസ്റ്ററേ വായിക്കുന്നേ? ആരുടെയാ എഴുത്ത്, വീട്ടീന്നാ?
എയ് അല്ല സിസ്റ്ററേ..
സിസ്റ്റർ ഓർക്കുന്നുണ്ടോ കുറച്ച് നാൾ മുമ്പ് മദറിന്റെ മേശവലിപ്പ് വൃത്തിയാക്കിയപ്പോൾ നമുക്ക് കിട്ടിയ
കുറച്ചെഴുത്തുകളെക്കുറിച്ച്?

ആഹ്, ഉവ്വ് പണ്ടിവിടെ ഉണ്ടായിരുന്ന ഒരു സിസ്റ്റർക്ക് വന്നിരുന്നത് അല്ലേ?
എന്താ അവരുടെ പേര്‌? ലീനയോ, ജീനയോ അങ്ങിനെ എന്തോന്നോ അല്ലേ?

ആ അത് തന്നെ സിസ്റ്ററേ, ലീന അല്ല, സോഫിയെന്നാ ആ സിസ്റ്ററിന്റെ പേര്‌..

എന്തേ ഇപ്പോ അതോർക്കാൻ? അവർക്ക് വീണ്ടും കത്ത് വന്നിട്ടുണ്ടോ?

ഉം, ഇത്തവണ മുൻപയച്ച കത്തുകളെപ്പോലെയല്ല, വളരെ ദീർഘമായൊരെഴുത്ത്..
ഇതൊന്നു വായിച്ച് നോക്കിയേ..

ഓഹ് ഇതെങ്ങിനെ, ആ സിസ്റ്റർ ഇപ്പോ ഇവിടില്ലാ എന്നല്ലേ പറഞ്ഞേ,
പിന്നെയാരാ അവർക്ക് മറുപടിയയ്ക്കാൻ?

അത് സിസ്റ്റർ...

ഉം, അത്?

അത് പിന്നെ സിസ്റ്റർ,

മറുപടി, മറുപടി ഞാനാ അയച്ചത്..

എന്തു ഭ്രാന്താ സിസ്റ്ററെ ഈ പറയുന്നേ?
വേറൊരാളുടെ പേരിൽ കത്തയക്കുകയോ?
അതും ആരാന്നോ എന്താന്നോ അറിയാതെ...

സിസ്റ്റർ ഇതാരോടും പറയരുത്,
ആ കത്തുകളോരോന്നും വായിച്ചു കഴിഞ്ഞപ്പോഴാണ്‌,

ഞാനീ സോഫി സിസ്റ്ററെക്കുറിച്ച് കൂടുതൽ അന്വേഷിച്ചത്..

സിസ്റ്റർക്കറിയുമോ, കൊല്ലങ്ങൾക്കു മുമ്പ് ഈ മഠത്തിൽ ഒരു സിസ്റ്റർ അത്മഹത്യ ചെയ്ത സംഭവം?

ആ സിസ്റ്ററുടെ പേരും സോഫി എന്നായിരുന്നു..

കുശിനിക്കു വരുന്ന അന്നാമ്മ ചേടത്തിയോട് ചൊദിച്ചപ്പോ, സംഭവം സത്യമാ..

ആ സിസ്റ്റർക്ക് കൂടെയുണ്ടായിരുന്ന വേറൊരു സിസ്റ്ററുമായി അതിരു വിട്ട ഒരടുപ്പം ഉണ്ടായിരുന്നു പോലും..
മദറും മറ്റു സിസ്റ്റേഴ്സും കുറെ ഉപദേശിച്ചു, ശാസിച്ചു..

ആഹ്, എന്നിട്ട്?

ഒടുവിൽ മറ്റേ സിസ്റ്റർ ഏതോ ഒരുത്തന്റെ കൂടെ ഓടിപ്പോയത്രേ..

ഒരു ദിവസം രാവിലെ വിഷം കഴിച്ച നിലയിൽ ഈ അന്നാമ്മച്ചേടത്തിയാ കണ്ടത്..
സോഫി സിസ്റ്ററെ..
അന്നത്തെ കാലമല്ലേ, അന്നത് വലിയ വാർത്തയൊന്നും ആയില്ല,
ഒരു തരത്തിൽ ഇവരു മൂടിവച്ചു എന്നു വേണം പറയാൻ..

മൂന്നു നാലു കൊല്ലമായി ആ കത്തുകൾ മുടങ്ങാതെ വന്നു കൊണ്ടിരിക്കുന്നു..
ഒരു മറുപടി പോലും തിരികെ പോയിട്ടില്ല,
എന്നിട്ടും അത് വീണ്ടും വീണ്ടും വന്നു കൊണ്ടിരിക്കുന്നു..

അതിനു മുൻപും കത്തുകൾ വന്നിട്ടുണ്ടാവണം..
ഇതു പോലെ ഒരു വൃത്തിയാക്കലിനിടയിൽ അവ നശിച്ചു പോയിക്കാണാൻ ആണ്‌ വഴി..

സിസ്റ്റർക്കറിയോ അന്നവർ താമസിച്ചിരുന്ന മുറിയിലാ നാമിപ്പോ...

അന്നവർ ഉപയോഗിച്ചിരുന്ന കട്ടിലിലാ നാമിപ്പോ..

ഇപ്പോ സിസ്റ്ററിന്റെ മനസ്സിൽ എന്തായിരിക്കും എന്നെനിക്കറിയാം,
അന്നാമ്മച്ചേടത്തിയിൽ നിന്നും ഇതെല്ലാം കേട്ടു കഴിഞ്ഞപ്പോൾ എന്റെ അവസ്ത്ഥയും
ഇതു തന്നെയായിരുന്നു സിസ്റ്റർ..

മനസ്സാകെ അസ്വസ്ത്ഥമാകാൻ തുടങ്ങി..

ഈ മുറിയിലിരിക്കുമ്പോൾ അനുഭവിച്ച വീർപ്പുമുട്ടൽ..

ഈ കട്ടിലിൽ കിടക്കുമ്പോൾ..

ഹോ..
 
അതിനേക്കാളുപരി സ്നേഹിതയുടെ വാക്കുകൾക്കായി കാതോർത്തിരിക്കുന്ന
അപരിചിതയെ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങി..

ഓരോ കത്തുകളിലും അവർ നിറച്ചു വച്ച സ്നേഹം,
ഓരോ കത്തുകൾ വായിക്കുന്തോറും അവരുടെ ദുഃഖം മനസ്സിലേക്കാഴ്ന്നിറങ്ങി..
പ്രതീക്ഷയുടെ ഭാരം പേറി വന്നിരുന്ന അക്ഷരക്കൂട്ടങ്ങൾ..

ഒടുവിൽ ഞാൻ തീരുമാനിച്ചു അവരുടെ കാത്തിരിപ്പിനു വിരാമമിടണം എന്ന്‌..
പക്ഷേ എന്തു കോണ്ടോ അവരുടെ പ്രതീക്ഷകൾ മരിച്ചു കഴിഞ്ഞുവെന്നെഴുതാൻ എനിക്ക് കഴിഞ്ഞില്ല സിസ്റ്റർ..

സുഖമാണെന്നും, ഇവിടെ ജോലിയൊക്കെ ചെയ്ത്....

ഇനിയുമൊരു മറുപടി വന്നാൽ  മദറിന്റെ പ്രതികരണം എങ്ങനെയാവുമെന്നറിയാമല്ലോ,
ഞാൻ കോളേജിലെ വിലാസം വച്ചു.. 

സോഫിയെ മനസ്സിൽ ആവാഹിച്ച് ഞാൻ മറുപടിയെഴുതി...

അതോ അവർ എന്റെ മനസ്സിലേക്ക് ആഴ്ന്നിറങ്ങാൻ കൊതിച്ചു നില്ക്കുകയായിരുന്നോ? അറിയില്ല,

പക്ഷേ ആ സമയത്ത് അവരെ ഞാൻ അതിരു വിട്ട് സ്നേഹിച്ചു പോയിരുന്നു എന്നത് സത്യമാണ്‌...

പക്ഷെ ഇതിനൊരു മറുപടിയെഴുതാൻ ഞാൻ അശക്തയാണ്‌ സിസ്റ്റർ..

എനിക്കറിയില്ല, ഞാനെന്തെഴുതണം?

സിസ്റ്ററേ എന്നാലും അത് വേണ്ടായിരുനു..
സിസ്റ്റർ ചെയ്തത് തിരുസഭക്കു ചേരാത്ത പ്രവൃത്തി ആയിപ്പോയി,
എങ്കിലും എനിക്കിപ്പോ അതിനെ ന്യായീകരിക്കാൻ മോഹം തോന്നിപ്പോകുന്നു..
ഓഹ്, എന്തവസ്ത്ഥയാണിത്?
കർത്താവേ, നീ ഞങ്ങളെ പരീക്ഷിക്കുകയാണോ...

“നന്മ നിറഞ്ഞ മറിയമേ,
തമ്പുരാന്റെ അമ്മേ..
പാപികളായ ഞങ്ങൾക്ക് വേണ്ടി...“

അയ്യോ സിസ്റ്ററേ വേഗം വരൂ സന്ധ്യാപ്രാർത്ഥന ആരംഭിച്ചിരിക്കുന്നു..

ഇനിയും വൈകിയാൽ, വേഗം വരൂ,
സിസ്റ്റർ എന്താ ഓർക്കുന്നത്?
പോയിട്ടൊന്നു മനസ്സുരുകി പ്രാർത്ഥിക്കാം നമുക്ക്..

കർത്താവ് ഒരു വഴി കാണിക്കാതിരിക്കില്ല...

പറയാൻ മറന്ന വാക്കുകൾ പാതിയിലുപേക്ഷിച്ച് രണ്ടാത്മാക്കൾ മുറിവിട്ടകന്നു...

വിലക്കപ്പെട്ട വാക്കുകൾ നിർബാധം വിഹരിച്ചിരുന്ന മുറിയിൽ,
മഷിത്തുമ്പിനാൽ കോറപ്പെടുന്നതിന്റെ വേദനയൊർത്താവണം മേശവലിപ്പിലെ സ്ഫടികഗോളത്തിനടിയിൽ ഒരു കടലാസു കഷ്ണം പിടഞ്ഞു..

Saturday, 7 March 2015

മഴ പെയ്തോഴിയുന്നേരം...
***************************
ചെറിയ നാക്കിലയിൽ ചോറു വിളമ്പി,
രമ്യ അപ്പുവിനെ വിളിച്ചു...

ചെക്കാ, വാ ഊണു കഴിക്കാം...

ആനത്തുമ്പിയുടെ ചിറകോളം പതുങ്ങിയെത്തിയ കയ്യുകൾ
ചെറുതായൊന്നു വിറച്ചു...

ചതി അവൾ തിരിച്ചറിഞ്ഞിരുന്നിരിക്കണം..

അതിവേഗം അവൾ മുന്നോട്ട് കുതിച്ചു..

കൗതുകം തിങ്ങിയ കണ്ണുകളിൽ നിരാശ പടർന്നിരുന്നു അപ്പോൾ..

അപ്പ്വേ വാ ഇങ്ങട്...
രമ്യ വീണ്ടും വിളിച്ചു...

കൈത്തുമ്പോളം എത്തിയ തുമ്പി കൈവിട്ടു പൊയതിന്റെ ഈർഷ്യ അവന്റെ
മുഖത്ത് നിറഞ്ഞു നിന്നിരുന്നു..

അവളെ ചെറുതായൊന്നു നുള്ളി അവൻ സങ്കടം തീർത്തു...

ന്റെ തുമ്പി...

അവളെ ഈർഷ്യയോടൊന്നു നോക്കി അവൻ ആ ചെറിയ ഓലപ്പുരയിലേക്ക് കടന്നു...

തൊടിയിൽ നിന്നുരിഞ്ഞ ചെറിയ ചെമ്പരത്തിയിലയിൽ അവൾ സദ്യ വിളമ്പി...

തുമ്പപ്പൂവും, നീലക്കോളമ്പിയും നീരോലിയും.....

അവൾ ഒരുള അവനു നീട്ടി,

ടാ, ഇന്നലുച്ചക്കേ അമ്മേണ്ടല്ലോ, അച്ഛനു വാരിക്കൊടുക്കണൂ..
പൗഡർഡപ്പി എടുക്കാനെ വീട്ടീപ്പോയീല്യേ, അപ്പഴേ...

പതിമൂന്നുകാരിയുടെ കണ്ണിൽ നാണം നിഴൽ വിടർത്തി..

നീയിപ്പഴേ കാണണ്‌?..
എന്റച്ഛൻ എന്നും അമ്മക്ക് ചോറു വാരിക്കൊടുക്കുമല്ലോ..

നിക്കീം തരും രുറുളാ...
ഒരുളക്കൈ അവളുടെ ചൂണ്ടിലേക്ക് മുട്ടിച്ച് അപ്പു പറഞ്ഞു..

അവളുടെ കണ്ണുകളിൽ എന്തോ മിന്നി മറഞ്ഞു...

ന്നാലും ന്റെ തുമ്പി....

പത്തുവയസ്സുകാരന്റെ ചുണ്ടില്‍ നിന്നും പുറത്തു ചാടാൻ ഒരു കുഞ്ഞു വിതുമ്പൽ വെമ്പി നിന്നു..

പോട്ടേ, ത്രണ്ണം വേണം ന്റെ അപ്പൂന്‌, ഞാൻ പിടിച്ചു താരാലോ...
വിതുമ്പലോളിച്ച ചുണ്ടിൽ പുഞ്ചിരി വിടർന്നിരുന്നു... 

പ്പോ വരാട്ടോ..

അവള്‍ പുറത്തേക്കിറങ്ങി...

തിരികെയെത്തുന്നേരം അവളുടെ കയ്യില്‍ പിടയുന്നൊരു ജീവന്‍,
കണ്ണില്‍ വിരിയുന്ന മത്താപ്പൂക്കള്‍...

തുമ്പിയെ കുഞ്ഞുകൈകളില്‍ ചേര്‍ത്തു വച്ച് ചെറുതായൊന്നു ചിരിച്ചു..
സന്തോഷായില്ലേ ന്റെ കുട്ടിക്ക്...

കുഞ്ഞു ചുണ്ടിണകള്‍ അവളുടെ കവിളില്‍ മര്‍ദ്ദം ചെലുത്തി പിന്‍വലിഞ്ഞു..

ആ നിഷ്കളങ്കബാല്യത്തിന്റെ ആനന്ദത്തില്‍ പങ്കു ചേര്‍ന്നതിനാലവണം,
ഒരു നിമിഷം ആ കുഞ്ഞുജീവി പോലും ചിറകനക്കാതെ നിന്നു പോയത്..

വടക്കേ തൊടിയിലെ മൂവാണ്ടന്മാവിന്റെ ചുവട്ടിലെ ഓലപ്പുരയിൽ രണ്ടാത്മാക്കൾ എന്തിനോ വേണ്ടിയുള്ള പരിശീലനത്തിലായിരുന്നു..
അത് കണ്ടാസ്വദിച്ചിരിക്കുന്നു കയ്യില്‍ ഊന്നുവടിയും ചുണ്ടിലൊരു പുഞ്ചിരിയുമായി കാലമെന്ന മുത്തച്ഛനും..

മൂവാണ്ടന്മാവിന്റെ ചുവട്ടിൽ കൂനനുറുമ്പുകൾ മണ്ണു കുത്തിയിട്ടു കൊണ്ടിരുന്നു..

മറന്നു വച്ചതെന്തോ എടുക്കാനാവണം അതിലൊരുവവൻ മാവിൻ മുകളീലേക്ക് വച്ചു പിടിക്കുന്നു...

********************************************************************************************

കയ്യിലെ ഊന്നുവടി അരികത്തു നീക്കി വച്ച്  മുത്തച്ഛൻ പാടവരമ്പത്തിരിക്കുന്നു...
എന്തോ പ്രതീക്ഷിക്കുന്നുണ്ടെന്നു തോന്നുന്നു അയാളുടെ കണ്ണുകള്‍..

മുഖത്തു മുളച്ച പൊടിമീശ അപ്പുവിനു എന്തെന്നില്ലാത്ത സന്തോഷം നല്കുന്നുണ്ട്...

ഇപ്പൊ ഞാനും മുതിർന്നിരിക്കുന്നു..

കണ്ണാടിക്ക് മുൻപിൽ എത്ര നിന്നാലും അവനു മതിയാവാറില്ല..

അപ്പൂ നീയിപ്പൊ മുതിർന്നിരിക്കുന്നു...

അവൻ പൊടിമീശ തടവി സ്വയം പറഞ്ഞു..

അവൻ രമ്യയെക്കുറിച്ചോർത്തു,

അവളിപ്പോ പഴയതു പോലെ ഒന്നും അല്ല, ആകെ മാറിയിരിക്കണൂ.

ആ പഴയ പാവാടക്കാരിയിൽ നിന്നും ഒരുപാട്...

അവളിനി കളിക്കാനൊന്നും വരില്ലാട്ടോ അപ്പൂ..
ഒരു ദിവസം കളിക്കാൻ ചെന്നപ്പോഴാ ഓൾടെ അമ്മ പറഞ്ഞു..

അവളിപ്പോ മുതിർന്ന പെണ്ണായീത്രേ..
മുതിർന്നാ പെൺകുട്ടികൾ കളിച്ചു നടക്കാൻ പാടില്യാ...

അവളുടെ അമ്മ വെറുതെ പറഞ്ഞതാ, അവൾക്കൊരു മാറ്റോല്യ..

ഇന്നലെ കണ്ട പോലെ തന്നെ..

എങ്കിലും അവളുടെ കണ്ണിലെന്തോ ഒരു പുതിയ തിളക്കം...

ഓളു വയസ്സറിയിച്ചൂത്രെ, രമണി സ്വകാര്യമായി പറഞ്ഞു..

അതെന്താ?

ചോദ്യം തീർന്നപ്പോഴെക്കും അവൾ പോയി..

അമ്മേ, വയസ്സറിയിച്ചൂന്നു പറഞ്ഞാ ന്താ? രമ്യേടമ്മ പറയാണേ ഓളിനി...

പറഞ്ഞു മുഴുവനാക്കാൻ സമ്മതിച്ചില്ല അമ്മ..

അസത്ത് ചോദിക്കണ ചോദ്യങ്ങളേ, പോടാ അപ്രത്ത്...

അമ്മ കയ്യിലെ കൊതുമ്പോങ്ങി...

എന്തോ പിന്നെ ആരോടും ചോദിക്കാൻ ധൈര്യം വന്നില്ല..

ന്നാലും അവൾക്കു  തന്നോട് സ്നേഹംണ്ട്...

ഇടക്കൊക്കെ പാടത്ത് പശുക്കുട്ടിയെ അഴിക്കാൻ പോവുമ്പോൾ അവൾ കവിളത്തേകാറുള്ള ഉമ്മകളാണു സാക്ഷ്യം..

അതു മാത്രമാണു ഇപ്പോൾ അവളെ അടുത്തു കിട്ടുന്നതിനുള്ള ഏക വഴി..

പാടം കുറച്ചകലെ ആയത് കൊണ്ട് തുണക്കായ് പോകാം..
അതിലവളുടെ അമ്മക്ക് വിരോധം ഇല്യ...

ഓഹ്, അതെന്തൊരു സ്വപ്നമായിരുന്നു...

പരസ്പരം ചുറ്റി വരിയുന്ന രണ്ടു പാമ്പുകൾ...

തിളങ്ങുന്ന നീലവരകൾ...

അവ ശ്വാസം കിട്ടാതെ ചത്തു പോകുമെന്നു തോന്നിപ്പോയി..

നാഗങ്ങളുടെ രൂപം മാറിത്തൂടങ്ങി..

അപ്പു സൂക്ഷിച്ചു നോക്കി..
ഇപ്പോൾ അതിലൊന്നിനു അപ്പുവിന്റെ രൂപമാണ്‌..

തന്റെ കയ്യുകൾ പുണരുന്നത് നാഗത്തെയല്ല,
അവിടെ അവൾ ആണ്‌ രമ്യ..

അതെ നാഗങ്ങളെപ്പോലെ പോലെ പിണഞ്ഞു കിടക്കുന്നു അപ്പുവും രമ്യയും..

ഇപ്പോൾ നാഗങ്ങളില്ല, രമ്യ മാത്രം..

അവളുടെ കാലടികളിൽ നിന്നും ഒരു പാമ്പിനെപ്പോലെ ചുറ്റിക്കയറുന്നു അപ്പു..

പെട്ടെന്നു ഞെട്ടിയുണർന്നു...

അടിവയറ്റിൽ അഗ്നിയെരിയുന്ന പോലെയവനു തോന്നി..

മേലാകെ പടാരുന്നതായും..

മേനിയിലെവിടെവിടെയോ നനവു പടരുന്നതവനറിഞ്ഞു !...

അഗ്നിയായെരിയുന്ന നനവ്‌...

അപ്പൂ...

മധുരമായൊരു ശബ്ദം അവനെ ചിന്തയിൽ നിന്നുണർത്തി..

രമ്യയാണ്‌...

എന്താപ്പോ വിളിക്കാൻ..

പശുക്കുട്ടി കയറഴിഞ്ഞു കാണും..

അല്ലാണ്ടിപ്പൊ അവൾ വിളിക്കാൻ കാര്യമൊന്നുമില്ല..

അപ്പൂ ഇപ്രത്ത് വന്നേ...

എന്തേ?

നീ വരണുണ്ടൊ പാടത്തേക്ക്...

പശുക്കുട്ടിയെ അഴിച്ചോണ്ട് വരാൻ പറഞ്ഞു... നല്ല മഴ വരണൂ..

അപ്പു മാനത്തേക്കൊന്നു പാളി നോക്കി...

ശകതിയായി കാറ്റു വീശിക്കൊണ്ടിരിക്കുന്നു....

നാഗക്കളത്തിലെ പെണ്ണുങ്ങളേപ്പോലെ മുടിയഴിച്ചാടുന്നു കവുങ്ങുകൾ..

കുളിരുന്നതു കൊണ്ടാവണം ആകാശമാകെ കരിമ്പടം പുതച്ചു കൂനിയിരിക്കുന്നു....

വാ പോവാം.. അമ്മേ ഞാൻ ദാ വരണൂ ട്ടൊ...

എങ്ങോട്ടാടാ ചെക്കാ, മഴ വരണ കണ്ടില്യേ...

മറുപടി പറയാൻ നിന്നില്ല.. അവൻ തൊടി കടന്നിരുന്നു...

അവളുടെ കയ്യും പിടിച്ച് അവൻ പാടത്തേക്ക് നടന്നു...

കാറ്റിനു വേഗതയേറി വരുന്നു...

ഒതുങ്ങി അനുസരണയോടെ മാത്രം കണ്ടിട്ടുള്ള അവളുടെ മുടിയിഴകൾ പോലും പ്രകൃതിയിലെ മാറ്റം ആസ്വദിക്കുകയാണെന്നു തോന്നുന്നു...

അവ അവളുടെ മുഖത്തേക്കു പാറി വീണു കൊണ്ടേ ഇരുന്നു..

അവ നിശബ്ദമായി എന്തോ പറയുന്നുണ്ടെന്നു തോന്നി അപ്പുവിന്‌...

കറുത്ത ദാവണിയും, ഇളം മഞ്ഞ ജാക്കറ്റും അവളെ ഏറെ സുന്ദരിയാക്കിയിരിക്കുന്നു..

എടുപ്പിൽ ചേർത്തു കുത്തിയിരുന്ന ദാവണിയുടെ അഗ്രം സ്വാതന്ത്ര്യത്തിനായി മുറവിളി കൂട്ടി..

വാടിയ മാവിലകൾ മുഖത്തടിച്ചു നിലത്തു വീണു..

തൊടിയിലെവിടെയോ ഓലമടൽ വീഴുന്ന ശബ്ദം..

ഇരുണ്ട അന്തരീക്ഷത്തില്‍ പ്രകൃതി കൂടുതല്‍ സുന്ദരിയായിരിക്കുന്നു...

അപ്പു നടത്തത്തിനു വേഗത കൂട്ടി, മഴ പെയ്ത്തിട്ടു എന്നു തോന്നുന്നു..

മേഘത്തിന്റെ ഇരമ്പൽ അടുത്തടുത്തു വന്നു വരികയാണ്‌..

ദൂരെ എവിടെയോ കിളികളുടെ ശബ്ദങ്ങൾ, ചേക്കേറുന്നതിന്റെ തിരക്കാവണം...

അപ്പു നടത്തത്തിന്റെ വേഗത കൂട്ടി...

മഴയുടെ സംഗീതം അരികിലെത്തിയിരിക്കുന്നു...

അവളുടെ കയ്യിൽ മുറുകെ പിടിച്ചു, അപ്പു ഓടാൻ തുടങ്ങി..

അവനൊപ്പം എത്താൻ അവൾ ഏറെ പണിപ്പെടേണ്ടി വന്നു..

പാടവരമ്പിലേക്കു കാൽ വച്ചതും മഴ പെയ്തതും ഒന്നിച്ചായിരുന്നു...

ഓടിയതിന്റെ നിഷ്ഫലത ഓർത്താവണം അപ്പുവിന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു...

രമ്യ ശക്തിയായി അണച്ചു കൊണ്ടിരുന്നു..

മഴ പതിയെ സൗമ്യത കൈവിട്ടു...
അവൾ ആർത്തലച്ചു പെയ്തു...

തുണയാരുമില്ലാത്ത ചെറുബാല്യക്കാരെ അവൾ കണ്ടില്ലെന്നു നടിച്ചു..

കേറി നിൽക്കാൻ ഒരു സ്ത്ഥലത്തിനായി അപ്പുവിന്റെ കണ്ണുകൾ പരതിക്കൊണ്ടിരുന്നു..

വിഫലശ്രമം ഉപേക്ഷിച്ച കണ്ണുകൾ എവിടെയോ ഉടക്കി..

രമ്യയുടെ കിതപ്പ് വിട്ടകന്നിരുന്നില്ല..

ഇടമുറിയാതെ പെയ്ത മഴത്തുള്ളികൾ..

അവൾ ശ്വാസം കഴിക്കാൻ പോലും കഷ്ടപ്പെടുന്നുണ്ടെന്നു തോന്നിച്ചു..

സ്വാതന്ത്ര്യം മോഹിച്ച ദാവണി  മോഹം ഉപേക്ഷിച്ചുവെന്നു തോന്നുന്നു..
അവ അവളുടെ മേനിയെ മുറുകെ പുണർന്നു കിടന്നു...

മിഴിപൂട്ടി നിന്നിരുന്ന അവളുടെ മുഖത്തുമ്മ വക്കാൻ മഴത്തുള്ളികൾ മത്സരിക്കുന്ന പോലെ അവനു തോന്നി..

അപ്പു കണ്ണിമ ചിമ്മാതെ അവളെ നോക്കി നിന്നു...

അവളെ പുണർന്നു കിടന്ന ദാവണി..

മുഖത്തുമ്മ വച്ച് കഴുത്തിലൂടെ കീഴ്പ്പോട്ടിറങ്ങുന്ന നീർക്കണികകൾ....

മാനത്തു നിന്നു പൊഴിയുമ്പോഴേ അവക്കു ലക്ഷ്യം നിശ്ചയമുണ്ടായിരുന്നെന്നു തോന്നിപ്പോയി..

ഒരു നിമിഷം...

ഭ്രാന്തമായ ആവേശത്തോടെ അവൻ അവളെ പുണർന്നു...

എന്താണു സംഭവിക്കുന്നതെന്നു ക്കു നിശ്ചയം വരുന്നതിനു മുൻപേ
ഒരു ചുംബനം അവളെ തളർത്തി...

പാടത്തെ വയൽചുള്ളികൾ മാത്രമായിരുന്നു സാക്ഷി...
ദൂരെയെങ്ങോ പശുക്കിടാങ്ങൾ മേഞ്ഞിരുന്നു...

ഏതോ അദൃശ്യ ശക്തി ആവേശിക്കുന്നതു പോലെ അവനു തോന്നി...
വീണ്ടും ഗാഢമായി അവനവളെ പുണർന്നു..

മാറിൽ നിന്നടർത്തി അവളുടെ മുഖത്തേക്കൊന്നു നോക്കി..

കണ്ണുകൾ പാതി കൂമ്പിയിരുന്നു..

വാടിയ ചേമ്പിൻ തണ്ടു പോലെ അവൾ അവനിലേക്കു ചാഞ്ഞു..

ചുണ്ടുകൾ എന്തോ യാചിക്കുന്നുണ്ടായിരുന്നു..  

ചുണ്ടിൽ ചുണ്ടിണ ചേരവേ കാലുകൾ നിലത്തുറക്കാത്ത പോലെ അവനു തോന്നി..

സ്വാതന്ത്ര്യഗാനം പാടി ദാവണി വേറിട്ടു പോയപ്പോൾ,
മാറിൽ പതിച്ച മഴത്തുള്ളികൾ പൊള്ളുന്ന പോലെ അവനു തോന്നി...

അവൻ അവളെയും ചേർത്ത് വരമ്പോരത്തേക്ക് ചേർന്നു കിടന്നു..

മഴത്തുള്ളികൾ  എന്തോ പാടുന്നുണ്ടെന്നു രമ്യക്ക് തോന്നി..

തെറ്റ്.. തെറ്റ്.. തെറ്റ്... അവ ഈണത്തിൽ പാടുകയായിരുന്നു...

ഒരു നിമിഷം അവനെ തള്ളി മാറ്റാൻ മോഹിച്ചു..

പക്ഷേ കയ്യുകൾ മോഹിച്ചതു വേറൊന്നായിരുന്നു...
അവ കൂടുതൽ ശക്തിയായി അവനെ പുണർന്നു...

നഗ്നത അവളിൽ ലജ്ജയുണർത്തിയിരുന്നു..
പക്ഷേ, അവസാനത്തെ  നൂലിഴയും വലിച്ചെറിയാൻ മോഹിച്ചു.. 

അവളുടെ കയ്യുകൾ മുറുകുന്നതവനറിഞ്ഞു...

ഇരയെ വരിയുന്ന പാമ്പിനെപ്പോലെ അവനെ വരിഞ്ഞു മുറുക്കുകയാണവ..

തിളങ്ങുന്ന നീലവരകള്‍..

പുണരുന്ന നാഗങ്ങള്‍..

മഴയുടെ ശക്തി ഇടക്കെപ്പോഴൊ കുറഞ്ഞിരുന്നു..

വീണ്ടും അവൾ ആർത്തലച്ചു...

സൗമ്യതയുടെ ശീതളിമ...

താളാത്മകമായി പെയ്യുകയായിരുന്നു അവൾ...

ഒടുവിൽ രൗദ്രഭാവം പുൽകി അവൾ തളർന്നു വീണു..

മഴ പെയ്തു തോർന്നിരുന്നു...

കയ്യിൽ ഊന്നുവടിയും ചുണ്ടിൽ പുഞ്ചിരിയുമായി അയാൾ എഴുന്നേറ്റു...
അലസപഥനം തുടർന്നു അടുത്ത രംഗവും തേടി...

അകലെയെങ്ങോ, കോരിച്ചൊരിയുന്ന മഴയിലും,
മധുവിധു തീരാത്ത രണ്ടു വേഴാമ്പലുകൾ ഇണചേർന്നു കൊണ്ടിരുന്നു..

**********************************************************************
ദീപു കിഴുത്താനി...